ചെന്നൈ: തിരുപ്രംകുണ്‌ട്രം മലയിൽ കാർത്തിക ദീപം തെളിക്കുന്നത് സംബന്ധിച്ച കേസിൽ വർഷത്തിൽ ഒരിക്കൽ ദീപത്തൂണിൽ ദീപം തെളിച്ചാൽ പ്രദേശത്തെ സമാധാനം തകരുമെന്ന സർക്കാർ വാദം അസംബന്ധവും അവിശ്വസനീയവുമാണെന്ന് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ജസ്റ്റിസ് സ്വാമിനാഥന്റെ ഉത്തരവ് ശരിവച്ച് ദീപത്തൂണിൽ ദീപം തെളിക്കണമെന്ന വിധിയാണ് മദ്രാസ് ഹൈക്കോടതി ശരിവച്ചത്.
മധുര തിരുപ്രംകുണ്‌ട്രം കുന്നിൻമുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു തമിഴ് പാർട്ടി നേതാവ് രാമ രവികുമാറാണ് കോടതിയെ സമീപിച്ചത്. തുടർന്ന് കോടതി അനുമതി നൽകിയെങ്കിലും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാമെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ഉത്തരവ് നടപ്പാക്കിയില്ല. നൂറിലധികം വർഷമായി തുടർച്ചയായി ദീപം തെളിച്ചിരുന്നു എന്നാണ് പരാതിക്കാർ വാദിക്കുന്നത്.
ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് വിഷയം അനാവശ്യമായി രാഷ്ട്രീയവൽക്കരിച്ചെന്നും കോടതി വിമർശിച്ചു. തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവും കോടതി നടത്തി. ജസ്റ്റിസ് ജി. ജയചന്ദ്രൻ, ജസ്റ്റിസ് കെ.കെ.രാമകൃഷ്ണൻ എന്നിവരടങ്ങുന്ന മധുര ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
