തിരുവനന്തപുരം : പഴയ എകെജി സെന്റര്‍ കെട്ടിടം ഒഴിപ്പിക്കണമെന്ന് ഹൈകോടതിയില്‍ ഹര്‍ജി നൽകി കേരള സര്‍വകലാശാല മുന്‍ ജോയിന്റ് രജിസ്ട്രാര്‍ ആര്‍ ശശിധരൻ. കേരള സര്‍വകലാശായുടെ 55 സെന്റ് കൈയേറിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഹര്‍ജി സ്വീകരിക്കുന്നതോടെ കെട്ടിടത്തിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്ന ആവശ്യവും പറയുന്നുണ്ട്. പൊതുതാത്പര്യ സ്വഭാവമുള്ള ഹർജി ആയതിനാൽ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് ഹര്‍ജി മാറ്റി.
പുതിയ എകെജി സെന്ററുമായി ബന്ധപ്പെട്ടും നേരത്തെ വിവാദങ്ങളുണ്ടായിരുന്നു. കേസില്‍പ്പെട്ട ഭൂമിയാണെന്ന് അറിഞ്ഞു തന്നെയാണ് പുതിയ എകെജി സെന്ററിന് വേണ്ടി സിപിഐഎം ഭൂമി വാങ്ങിയത് എന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിന് മൂന്ന് മാസം മുന്‍പ് തന്നെ കേസുളള വിവരം സിപിഐഎമ്മിന്റെ ശ്രദ്ധയില്‍പെടുത്തിയതിന്റെ തെളിവാണ് പുറത്തുവന്നിരുന്നത്. വിഎസ്എസ്സി ശാസ്ത്രജ്ഞ ഇന്ദുഗോപന്‍ ഭൂമിയില്‍ ഉടമസ്ഥാവകാശം ഉന്നയിച്ച് അന്നത്തെ പാര്‍ട്ടി സെക്രട്ടറിക്കയച്ച കത്ത് പുറത്ത് വന്നതോടെയാണ് തെളിവുകള്‍ വെളിപ്പെട്ടത്. പിന്നീട് സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.
