നിര്‍മാതാവ് സ്വര്‍ഗ ചിത്ര അപ്പച്ചനെതിരെയെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സിനിമ നിര്‍മാതാവും വെള്ളി നക്ഷത്രത്തിന്റെ വിതരണക്കാരനുമായ സ്വര്‍ഗ ചിത്ര അപ്പച്ചനെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. സിനിമയില്‍ നടന്‍ സിദ്ദീഖ് ഒരു കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപെടുത്തുന്ന രംഗം പ്രേക്ഷകരില്‍ ഭയമുളവാക്കിയെന്ന് ചൂണ്ടികാട്ടി എടുത്ത കേസാണ് റദ്ദാക്കിയത്. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് ശേഷമാണ് ഈ രംഗം കൂട്ടിചേര്‍ത്തതെനനായിരുന്നു പ്രോസിക്യൂഷന്ര്‍റ ആരോപണം. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷമാണ് പ്രസ്തുത രംഗം ചേര്‍ത്തതെന്ന് കാണിക്കാന്‍ തെളിവില്ല. അതിനാല്‍ , കുറ്റം നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഉത്തരവിട്ടു. സിനിമാട്ടോഗ്രാഫ് ആക്ടിലെ സെക്ഷന്‍ 7(1)(യ) പ്രകാരം സര്‍ട്ടിഫിക്കറ്റ് ലഭിച്ച സിനിമയില്‍ കൃത്രിമം കാണിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
2011ല്‍ തിരുവനന്തപുരത്തെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ക്രിമിനല്‍ കേസില്‍ അപ്പച്ചനെ രണ്ടാം പ്രതിയാക്കിയും ഒന്നാം പ്രതിയായ നിര്‍മ്മാതാവിനൊപ്പം കേസെടുത്തു. ചിത്രം പ്രദര്‍ശിപ്പിച്ച തിരുവനന്തപുരത്തെ കൈരളി ശ്രീ തിയേറ്ററിന്റെ മാനേജരെയും ഫിലിം ഓപ്പറേറ്ററെയും യഥാക്രമം മൂന്നാം, നാലാം പ്രതികളാക്കി.
നിയമത്തിലെ സെക്ഷന്‍ 7(1)(യ) പ്രകാരം, നിയമപരമായ അധികാരമില്ലാത്ത ആരെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം ഏതെങ്കിലും സിനിമയില്‍ മാറ്റം വരുത്തുകയോ കൃത്രിമം കാണിക്കുകയോ ചെയ്താല്‍, അയാള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്. എന്നാല്‍ ഈ സിനിമയില്‍ അത്തരത്തില്‍ ക്യത്രിമം കാണിച്ചതായി തെളിവില്ലെന്ന് കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *