ന്യൂഡൽഹി: ഏതെങ്കിലും കേസിൽ പ്രതിയായത് കൊണ്ടുമാത്രം ആരും കുറ്റക്കാരാകുന്നില്ലന്നും ബുൾഡോസർ രാജ് അവസാനിപ്പിക്കണമെന്നുമുള്ള കർശന നിർദേശവുമായി സുപ്രിംകോടതി.ജുഡീഷ്യറിയുടെ ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതില്ലെന്നാണ് സുപ്രിംകോടതിയുടെ വിർമശനം. ഉദ്യോഗസ്ഥരുടെ അധികാര ദുര്‍വിനിയോഗം തടയണം, രാജ്യത്ത് നിയമവാഴ്ചയും മൗലികാവകാശങ്ങളും പാലിക്കപ്പെടണം. ഓരോ കുടുംബത്തിന്റെയും സ്വപ്‌നമാണ് വാസസ്ഥലം.
ആരാണ് തെറ്റുകാരന്‍ എന്ന് സര്‍ക്കാരല്ല തീരുമാനിക്കേണ്ടത്.കുറ്റക്കാരൻ ആണെങ്കിൽ പോലും സ്വത്തിൽ അവകാശം ഇല്ലാതാകുന്നില്ല.വാസസ്ഥലത്തിനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്. അര്‍ദ്ധരാത്രി പൊളിച്ച വീട്ടില്‍ നിന്നും സ്ത്രീകളും കുട്ടികളും തെരുവിലേക്ക് ഇറങ്ങുന്നത് സന്തോഷകരമായ കാര്യമല്ല.എക്സിക്യൂട്ടീവിൻ്റെ അത്തരം നടപടികൾക്ക് അനുമതി നൽകുന്നത് നിയമവാഴ്ചയ്ക്ക് വിരുദ്ധമാണ്.കുറ്റാരോപണത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രം,വ്യക്തിയുടെ സ്വത്ത് പൊളിച്ചാൽ അത് നിയമവാഴ്ചയെ ബാധിക്കും. എക്‌സിക്യൂട്ടീവിന് ജഡ്ജിയാകാനും കുറ്റാരോപിതരുടെ സ്വത്തുക്കൾ പൊളിക്കാനും കഴിയില്ലെന്നും കോടതി പറഞ്ഞു.
ബുള്‍ഡോസര്‍ രാജുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങൾ
1.കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാതെ നിര്‍മ്മാണങ്ങള്‍ പൊളിക്കരുത്
2.നോട്ടീസ് രജിസ്‌റ്റേഡ് പോസ്റ്റില്‍ അയക്കണം, കെട്ടിടങ്ങളിലും പതിക്കണം
3.15 ദിവസത്തെ മുൻകൂർ നോട്ടീസ് നല്‍കി മാത്രം നടപടി
4.നോട്ടീസ് ജില്ലാ കളക്ടറോ ജില്ലാ മജിസ്‌ട്രേറ്റോ നല്‍കണം
5.നിര്‍മ്മാണങ്ങള്‍ പൊളിക്കുന്നതിന് നോഡല്‍ ഓഫീസറെ നിയോഗിക്കണം
6.പൊളിക്കാനുള്ള ഉത്തരവ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണം
7.പൊളിക്കുന്നത് ദൃശ്യവത്കരിച്ച് സൂക്ഷിക്കണമെന്നുമാണ് മാർഗനിർദേശം