ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള
പ്രതികളോട് ഹാജരാകാന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്

കൊച്ചി: ആനക്കൊമ്പ് കേസില്‍ വിചാരണയുടെ ഭാഗമായി മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള പ്രതികളോട് നവംബര്‍ മൂന്നിന് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം.ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന സര്‍ക്കാറിന്റെ അപേക്ഷ തള്ളിയാണ് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി പ്രതികളോട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്.
തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍ 2011 ഡിസംബര്‍ 21ന് ആദായനികുതി വകുപ്പിന്റെ പരിശോധനയിലാണ് രണ്ടു ജോഡി ആനക്കൊമ്പുകള്‍ കണ്ടെത്തിയത്.ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആനക്കൊമ്പുകള്‍ കൈവശം വച്ചതിന് നടന്‍ മോഹന്‍ലാലിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കേസെടുത്തു.ആനക്കൊമ്പുകള്‍ പിടിച്ചെടുക്കുമ്പോള്‍ ഇവ നിയമപരമായി കൈവശം വെക്കാനുള്ള സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലിന് ഉണ്ടായിരുന്നില്ല.തൃശൂര്‍ ഒല്ലൂര്‍ സ്വദേശി പി.എന്‍ കൃഷ്ണകുമാര്‍,ചെന്നൈ സ്വദേശിനി നളിനി രാധാകൃഷ്ണന്‍ എന്നിവരുടെ പക്കല്‍ നിന്നാണ് മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ ലഭിച്ചതെന്ന് കണ്ടെത്തി ഇവരെയും കേസില്‍ പ്രതിചേര്‍ത്തു.കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ 2015 ഡിസംബര്‍ രണ്ടിന് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കി. കേസ് പെരുമ്പാവൂര്‍ കോടതിയുടെ പരിഗണനയിലിരിക്കെയാണ് അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ കേസ് പിന്‍വലിക്കാന്‍ കോടതിയുടെ അനുമതി തേടി അപേക്ഷ നല്‍കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *