തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വൈകുന്നേരം അഞ്ചുമണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എട്ട് പ്രധാന വിഷയങ്ങളിലൂന്നിയുള്ള ചർച്ചകളും പ്രാദേശിക സമ്മേളനങ്ങളും മൂന്ന് ദിവസങ്ങളിലായി നടക്കും. പ്രവാസികളുടെ നിക്ഷേപവും വൈദഗ്ധ്യവും നവകേരള നിർമ്മിതിക്കായി പ്രയോജനപ്പെടുത്തുന്നതിനുള്ള സുപ്രധാന തീരുമാനങ്ങൾ ഈ സമ്മേളനത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാളെ നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ ലോക കേരള സഭ ആരംഭിക്കും. 125 രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ നിന്നുമായി അഞ്ഞൂറിലധികം മലയാളി പ്രവാസി പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.125 രാജ്യങ്ങളിലെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
പ്രവാസി വിദ്യാർത്ഥികൾക്കായുള്ള സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ, എയർപോർട്ട് ഹെൽപ്പ് ഡെസ്‌ക്, ഷെർപ്പ പോർട്ടൽ, ലോക കേരളം ഓൺലൈൻ സേവനങ്ങൾ എന്നിവയുടെ ഉദ്ഘാടനവും സമ്മേളനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി നിർവ്വഹിക്കും. ലോക കേരളസഭാ പരിപാടികളിൽ നിന്ന് പ്രതിപക്ഷം വിട്ടുനിൽക്കും.
