തൃശൂർ: തേക്കിൻക്കാട് മൈതാനം സ്കൂൾ കലോത്സവ വേദിയാക്കിയതിനെതിരായ ഹർജിയിൽ പിഴ ചുമത്തി ഹൈക്കോടതി. കലോത്സവ വേദിയുമായി ബന്ധപ്പെട്ട് കൃത്യമായ ഉത്തരവ് കോടതി പുറപെടുവിച്ചിരുന്നു. കലോത്സവം തുടങ്ങുന്നതിനു മുമ്പ് നിർദ്ദേശങ്ങൾ ലംഘിച്ചോ എന്നതുപോലും നോക്കാതെ ഹർജി നൽകിയതിനാണ് കോടതി പിഴ ചുമത്തിയത്.
തേക്കിൻകാട് മൈതാനിയിൽ പാചകം പാടില്ല എന്നതടക്കമുള്ള കർശന നിബന്ധനകളോടെയാണ് കലോത്സവത്തിനായി തേക്കിൻകാട് മൈതാനം വിട്ടുനൽകാൻ ഹൈക്കോടതി കൊച്ചിൻ ദേവസ്വം ബോർഡിന് അനുമതി നൽകിയിരുന്നത്.
തൃശ്ശൂർ സ്വദേശി നാരായണൻ കുട്ടിക്കാണ് ദേവസ്വം ബെഞ്ച് 10,000 രൂപ പിഴയിട്ടത്. ഹർജി നിയമപ്രക്രിയയുടെ ദുരുപയോഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കലോത്സവത്തിനായി നിരവധി മരങ്ങൾ മുറിച്ചുമാറ്റിയതായി ഹർജിക്കാരൻ ആരോപിച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ ഹർജിയിൽ പറഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
