വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ റിയാലിറ്റി ഷോതാരവും മോഡലുമായ ഷിയാസ് കരീം ചെന്നൈയില്‍ പിടിയില്‍.

ചെന്നൈ: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ റിയാലിറ്റി ഷോ താരവും മോഡലുമായ ഷിയാസ് കരീം ചെന്നൈയില്‍ പിടിയില്‍. വിദേശത്ത് നിന്നെത്തിയ ഷിയാസ് കരീമിനെ ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് പിടികൂടിയത്. ചെന്നൈ കസ്റ്റംസ് വിഭാഗം കസ്റ്റെഡിയിലെടുത്ത ഇയാളെ കേരള പോലിസിന് കൈമാറും. ജിംനേഷ്യം പരിശീലകയായ യുവതിയുടെ പരാതിയില്‍ കാസര്‍കോട് ചന്തേര പോലീസാണ് ഷിയാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് പോലീസ് ഇയാളെ പിടികൂടുന്നതിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
എറണാകുളത്ത് സ്വന്തമായി ജിംനേഷ്യം നടത്തുന്ന ഷിയാസ് ജിംട്രെയിനറെ ആവശ്യമുണ്ടെന്ന് പരസ്യംനല്‍കിയിരുന്നു. ഈ പരസ്യംകണ്ടാണ് ജിംനേഷ്യം പരിശീലകയായ 32-കാരി പ്രതിയെ ബന്ധപ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ പരിചയത്തിലായെന്നും സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 11 ലക്ഷം രൂപ പ്രതി വാങ്ങിയതായും പരാതിയില്‍ പറയുന്നു. 2023 മാര്‍ച്ച് 21-ന് ചെറുവത്തൂരിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചെന്നും രണ്ടുതവണ ഗര്‍ഭഛിദ്രം നടത്തിയെന്നും പരാതിക്കാരി ആരോപിക്കുന്നുണ്ട്. യുവതിയുടെ പരാതിയില്‍ ബലാത്സംഗത്തിനും വിശ്വാസവഞ്ചനയ്ക്കും ഗര്‍ഭഛിദ്രം നടത്തിയതിനും വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്. പരാതിക്കാരിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴിയും നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *