ന്യൂഡൽഹി: 2025 ഡിസംബറിൽ രാജ്യം സാക്ഷ്യം വഹിച്ച ഡൽഹി ചെങ്കോട്ട ഭീകരാക്രമണം കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ട ചാവേർ ഉമർ ഉൻ നബി ഉൾപ്പെടെ പത്ത് പ്രതികൾക്കെതിരെയാണ് 7500 പേജുകളുള്ള വിപുലമായ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
‘ഓപ്പറേഷൻ ഹെവൻലി ഹിന്ദ്’ എന്ന പേരിൽ 2022-ൽ ശ്രീനഗറിലാണ് ഭീകരാക്രമണത്തിനുള്ള ഗൂഢാലോചന ആരംഭിച്ചത്. ജെയ്‌ഷെ മുഹമ്മദിന്റെ മറവിൽ പ്രവർത്തിക്കുന്ന അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദ് എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിൽ. എളുപ്പത്തിൽ ലഭ്യമാകുന്ന രാസവസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ടിഎടിപി (TATP – Triacetone Triperoxide) എന്ന മാരക സ്ഫോടകവസ്തുവാണ് ചെങ്കോട്ടയിൽ ഉപയോഗിച്ചത്.

അറസ്റ്റിലായ ഡോക്ടർ മുസമ്മിൽ ഷക്കീലിൽ നിന്നും കൂട്ടാളികളിൽ നിന്നും ലഭിച്ച മൊഴികളാണ് കേസിൽ നിർണ്ണായകമായത്. യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനും പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യാനും പ്രതികൾ പ്രത്യേക പ്രചാരണം നടത്തിയിരുന്നു. 2025 ഡിസംബർ 22-ന് രാത്രിയാണ് ചെങ്കോട്ടയിൽ ഭീകരാക്രമണം നടന്നത്. ചാവേർ സ്ഫോടനത്തിൽ 15 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. വൻതോതിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും ശേഖരിച്ച ഭീകരർ രാജ്യതലസ്ഥാനത്ത് വലിയൊരു നാശനഷ്ടമാണ് ലക്ഷ്യമിട്ടിരുന്നതെന്ന് എൻഐഎ വ്യക്തമാക്കുന്നു.