തിരുവനന്തപുരം: പത്ത് വർഷം കേരളം ഭരിച്ച പിണറായി വിജയൻ ഇനി പ്രതിപക്ഷ നിരയെ നയിക്കും. നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗമാണ് പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്. ഇതോടെ നിയമസഭയിൽ സതീശൻ-പിണറായി പടയൊരുക്കം പുതിയൊരു തലത്തിലേക്ക് മാറും.
കെ.എൻ. ബാലഗോപാലിന്റെ പേര് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉയർന്നു വന്നെങ്കിലും, പരിചയസമ്പന്നനായ പിണറായി വിജയൻ തന്നെ മുന്നിൽ നിൽക്കട്ടെ എന്ന് പാർട്ടി തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷം നിയമസഭയിൽ മുഖ്യമന്ത്രിയായിരുന്ന പിണറായിയും പ്രതിപക്ഷ നേതാവായിരുന്ന സതീശനും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ശ്രദ്ധേയമായിരുന്നു. ഇനി സതീശൻ മുഖ്യമന്ത്രിയുടെ കസേരയിലും പിണറായി പ്രതിപക്ഷ നിരയിലുമിരുന്ന് പോരാട്ടം തുടരും.
പത്ത് ദിവസം നീണ്ട നാടകീയതയ്ക്കൊടുവിലാണ് സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും രാഹുൽ ഗാന്ധി നേരിട്ട് അനുനയിപ്പിക്കുകയായിരുന്നു. പുതിയ മന്ത്രിസഭയിലേക്കില്ലെന്ന കടുത്ത നിലപാടിലാണ് രമേശ് ചെന്നിത്തല. എങ്കിലും തന്റെ പക്ഷത്തുള്ളവരെ മന്ത്രിമാരാക്കാനുള്ള നിർദ്ദേശം അദ്ദേഹം നൽകിയേക്കും.

മന്ത്രിസഭയിൽ വലിയ പ്രാതിനിധ്യം ഉറപ്പിക്കാൻ കെ.സി. വേണുഗോപാൽ പക്ഷം ശക്തമായ അവകാശവാദങ്ങളുമായി രംഗത്തുണ്ട്. മുഖ്യമന്ത്രിയായി വി.ഡി. സതീശനും പ്രതിപക്ഷ നേതാവായി പിണറായി വിജയനും എത്തുന്നതോടെ വരും ദിവസങ്ങളിൽ കേരള നിയമസഭ കടുത്ത രാഷ്ട്രീയ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പായി.