ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം വിശകലനം ചെയ്യുന്നതിനായി സിപിഐഎം പോളിറ്റ് ബ്യൂറോ (പിബി) യോഗം നാളെ ആരംഭിക്കും. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ഒഴിഞ്ഞ പിണറായി വിജയൻ ഇന്ന് രാത്രിയോടെ ഡൽഹിയിലെത്തും. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ദേശീയ തലത്തിൽ പാർട്ടി നടത്തുന്ന ആദ്യ സുപ്രധാന നീക്കമാണിത്. കേരള ഹൗസിലെ 204-ാം നമ്പർ മുറി പിണറായി വിജയനായി സജ്ജീകരിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹം പാർട്ടി ഗസ്റ്റ് ഹൗസിൽ താമസിക്കാനാണ് സാധ്യത. കൊച്ചിൻ പാലസിൽ മുറി വേണ്ടെന്ന് അധികൃതരെ അറിയിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് തിരിച്ചടി ഗൗരവമായി ചർച്ച ചെയ്യുന്നതിനായി തുടർച്ചയായ അഞ്ച് ദിവസമാണ് നേതൃയോഗങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഈ യോഗങ്ങൾക്ക് ശേഷം താഴെത്തട്ടിലുള്ള പ്രവർത്തകരുടെ വികാരം അറിയുന്നതിനായി ബ്രാഞ്ച് തലം മുതലുള്ള യോഗങ്ങൾ വിളിച്ച് ചേർക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. കേരളത്തിൽ പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണോ അതോ പുതിയൊരാൾ വരണോ എന്ന കാര്യത്തിൽ പോളിറ്റ് ബ്യൂറോ നിർണ്ണായക തീരുമാനം എടുത്തേക്കും.
കേരളം, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ പാർട്ടി നേരിട്ട കനത്ത തോൽവിയെക്കുറിച്ചുള്ള പ്രാഥമിക അവലോകനം. ഭരണവിരുദ്ധ വികാരമാണോ അതോ സംഘടനാപരമായ വീഴ്ചയാണോ പരാജയത്തിന് പിന്നിലെന്ന് വിശദമായി പരിശോധിക്കും.