തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനം ഇന്ന്. ഭൂരിഭാഗം പ്രമുഖ സ്ഥാനാർത്ഥികളും കഴിഞ്ഞ ദിവസങ്ങളിലായി പത്രിക നൽകിക്കഴിഞ്ഞെങ്കിലും, ബാക്കിയുള്ളവർ ഇന്ന് ബന്ധപ്പെട്ട വരണാധികാരികൾക്ക് മുമ്പാകെ എത്തും. പത്രികാ സമർപ്പണം പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെയും അന്തിമ മത്സരചിത്രം വ്യക്തമാകും. സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായതോടെ മുന്നണികളെല്ലാം സജീവ പ്രചാരണത്തിലാണ്. ഇനി വെറും 17 ദിവസങ്ങൾ മാത്രമാണ് വോട്ടെടുപ്പിന് ബാക്കിയുള്ളത്.
യുഡിഎഫിലെ തർക്കങ്ങൾ പരിഹരിച്ചതോടെ സ്ഥാനാർത്ഥി നൗഷാദ് യൂനുസ് ഇന്ന് പത്രിക നൽകും. എൻഡിഎ സ്ഥാനാർത്ഥി ജിതിൻ ദേവിനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നേരിട്ടെത്തും. പത്രികാ സമർപ്പണത്തിന് ശേഷം വിപുലമായ റോഡ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എസ്. ജയമോഹൻ, ഇരവിപുരത്ത് വിഷ്ണു മോഹൻ (യുഡിഎഫ്), എം. നൗഷാദ് (എൽഡിഎഫ്) തുടങ്ങിയവരും ഇന്ന് പത്രിക നൽകുന്നവരുടെ പട്ടികയിലുണ്ട്.
കുണ്ടറയിൽ റോബിൻ രാധാകൃഷ്ണൻ (എൻഡിഎ), എസ്.എൽ. സജികുമാർ (എൽഡിഎഫ്), കൊട്ടാരക്കരയിൽ ആർ. രശ്മി (എൻഡിഎ) എന്നിവരും ഇന്ന് ഔദ്യോഗികമായി സ്ഥാനാർത്ഥിത്വം ഉറപ്പിക്കും.