രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യത്തിനെതിരെ അതിജീവിത സുപ്രീം കോടതിയിൽ; ഹൈക്കോടതി വിധി നിയമവിരുദ്ധമെന്ന് ഹർജി

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം നിയമവിരുദ്ധമാണെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് അതിജീവിത ഹർജി നൽകിയത്. രാഹുലിന് ജാമ്യം നൽകിയത് തന്റെ ജീവന് വലിയ ഭീഷണിയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

തന്റെ സമ്മതമില്ലാതെ പലവട്ടം ബലാത്സംഗം ചെയ്തു. ഗർഭിണിയായിരുന്ന ഘട്ടത്തിൽ പോലും ക്രൂരമായ പീഡനമാണ് നേരിട്ടത്. താൻ ഗർഭഛിദ്രത്തിന് സന്നദ്ധയായിരുന്നില്ല. ഭീഷണിപ്പെടുത്തിയും സമ്മർദ്ദത്തിലാക്കിയുമാണ് ഇതിന് സമ്മതിപ്പിച്ചത്. ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിൽ ഹൈക്കോടതി ‘മിനി ട്രയൽ’ നടത്തിയത് നിയമവിരുദ്ധമാണ്. കേസ് അന്വേഷണ ഘട്ടത്തിലായിരിക്കെ ഇത്തരത്തിലുള്ള നിരീക്ഷണങ്ങൾ പാടില്ലായിരുന്നു. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ പത്തോളം പേരെ രാഹുൽ സമാനമായ രീതിയിൽ പീഡിപ്പിച്ചിട്ടുണ്ടെന്നും, സാമൂഹ്യവിരുദ്ധ സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.

നേരത്തെ, പരാതിക്കാരിയുടേത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും, സ്വന്തം താൽപ്പര്യപ്രകാരമാണ് ഗർഭച്ഛിദ്രത്തിനുള്ള മരുന്ന് കഴിച്ചതെന്നുമുള്ള നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി രാഹുലിന് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ, അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് ഇത്തരം പരാമർശങ്ങൾ നടത്തുന്നത് നീതിനിഷേധമാണെന്നാണ് അതിജീവിതയുടെ പക്ഷം.

Leave a Reply

Your email address will not be published. Required fields are marked *