തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.ഐ.എം സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഇന്ന് നിർണ്ണായക തീരുമാനമുണ്ടാകും. വിവിധ ജില്ലകളിൽ നിന്ന് സമർപ്പിച്ച സ്ഥാനാർത്ഥി പട്ടികകൾ സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് വിശദമായി പരിശോധിക്കും. നാളെ ചേരുന്ന സംസ്ഥാന സമിതി പട്ടികയ്ക്ക് ഔദ്യോഗിക അംഗീകാരം നൽകുന്നതോടെ എട്ടാം തീയതിയോ ഒൻപതിനോ പ്രഖ്യാപനമുണ്ടാകും.
രണ്ട് തവണ മത്സരിച്ചവർ മാറിനിൽക്കണമെന്ന കർശന നിബന്ധനയിൽ ഇളവ് വേണമെന്ന് ചില ജില്ലാ കമ്മിറ്റികൾ ആവശ്യപ്പെട്ടിട്ടുണ്ട്. വിജയസാധ്യത കുറഞ്ഞ സീറ്റുകളിൽ മാത്രം ഇളവ് നൽകാനായിരുന്നു ആദ്യ തീരുമാനമെങ്കിലും ഉറച്ച സീറ്റുകളിലും ഇളവ് വേണമെന്ന സമ്മർദ്ദം ശക്തമാണ്. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ, കൊല്ലം ജില്ലാ സെക്രട്ടറി ജയമോഹൻ എന്നിവരെ സ്ഥാനാർത്ഥികളാക്കണമെന്ന ആവശ്യവും സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലാണ്.
