ന്യൂഡൽഹി: 2016ലെ അഴിക്കോട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കെഎം ഷാജിയുടെ അയോഗ്യത കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിലെ കെഎം ഷാജിയുടെ അപ്പീലും ഷാജിക്കെതിരെ എം വി നികേഷ് കുമാർ നൽകിയ ഹർജിയുമാണ് ജസ്റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് പരിഗണിക്കുക.
എംഎൽഎ ആയി തുടരാമെങ്കിലും വോട്ടിങ്ങിന് അനുവാദമില്ലെന്നത് ഉൾപ്പടെയുള്ള ഉപാധികളോടെയായിരുന്നു സ്റ്റേ. 2016ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഷാജിക്ക് വിധിച്ച അയോഗ്യത ഇപ്പോഴും നിലനിൽക്കുകയാണെന്ന് എം വി നികേഷ്‌കുമാറിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി വി ദിനേശ് ചൂണ്ടിക്കാട്ടി. ഇതേതുടർന്ന്, അയോഗ്യതാവിഷയത്തിൽ വിശദമായ വാദംകേൾക്കാമെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് ഉജ്വൽഭുയാൻ എന്നിവർ അംഗങ്ങളായ ബെഞ്ച് അറിയിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് ഹർജിയിലെ മറ്റ് ആവശ്യങ്ങൾ അപ്രസക്തമായെങ്കിലും ഷാജിക്ക് ഹൈകോടതി വിധിച്ച അയോഗ്യത പ്രാബല്യത്തിലാക്കണമെന്നാണ് നികേഷ് കുമാറിന്റെ ആവശ്യം. കേസിൽ നേരത്തെ കേരള ഹൈക്കോടതി വിധിച്ച അയോഗ്യതയ്ക്ക് എതിരെ കെഎം ഷാജി നൽകിയ അപ്പീലിൽ സുപ്രീംകോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആറു വർഷത്തെ അയോഗ്യത വിധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.
