തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിൽ വൻക്രമക്കേട്. ക്ഷേമനിധി ബോര്‍ഡിലെ ജീവനക്കാരൻ ലോട്ടറി ഏജന്‍റുമാരുടെ ക്ഷേമനിധി തുകയിൽ നിന്ന് 14.93 കോടി രൂപ തട്ടിയെടുത്തു. സ്പെഷ്യൽ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഈ ക്രമക്കേട് കണ്ടെത്തിയത്. 2013 മുതൽ 2020വരെയാണ് തട്ടിപ്പ് നടന്നതെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടിൽ പറയുന്നത്.
ക്ഷേമനിധി ബോര്‍ഡിലെ ക്ലര്‍ക്ക് സംഗീതാണ് കോടികള്‍ തട്ടിയെടുത്തതെന്നാണ് കണ്ടെത്തിയത്. ലോട്ടറി ഏജന്‍റുമാരുടെ ക്ഷേമനിധി തുക ബോര്‍ഡിന്‍റെ ബാങ്ക് അക്കൗണ്ടിൽ അടയ്ക്കാതെ സംഗീതിന്‍റെയും ബന്ധുവിന്‍റെയും അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. വാര്‍ഷിക ഓഡിറ്റിൽ പിടിക്കപ്പെടാതിരിക്കാൻ വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന ഏജന്‍റുമാര്‍ മാസം അവരുടെ വിഹിതം ക്ഷേമനിധി ബോര്‍ഡിലേക്ക് അടക്കുന്നുണ്ട്. ഇതിൽനിന്നടക്കമുള്ള വൻ തുക തട്ടിയെടുത്തത്. കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്‍റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡിലാണ് ഇത്രയധികം തുകയുടെ വൻ തട്ടിപ്പ് നടന്നത്.
