കൊല്ലം: തെളിവ് ശേഖരണത്തിനും വിശദമായ ചോദ്യം ചെയ്യലിനുമായി തന്ത്രി കണ്ഠരര് രാജീവരെ കസ്റ്റഡിയിൽ വേണമെന്ന് കോടതിയിൽ ആവശ്യപ്പെടാനൊരുങ്ങി എസ്ഐടി. കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയും ഇന്ന് കൊല്ലം കോടതി പരിഗണിച്ചേക്കും. തന്ത്രിക്ക് ജാമ്യം നൽകുന്നതിനെ അന്വേഷണ സംഘം ശക്തമായി എതിർക്കാനാണ് തീരുമാനം. പ്രതിക്ക് ജാമ്യം നൽകിയാൽ തന്റെ ആത്മീയ പരിവേഷവും ഉന്നത സ്വാധീനവും ഉപയോഗിച്ച് സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും ഇടയുണ്ടെന്ന് എസ്ഐടി പറയുന്നു.
ആചാര ലംഘനം നടത്തി ഭക്തരുടെ വിശ്വാസം വ്രണപ്പെടുത്തിയ തന്ത്രിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും റിമാൻഡ് റിപ്പോർട്ടിൽ എസ്ഐടി വ്യക്തമാക്കുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയും കണ്ഠരര് രാജീവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാനും തന്ത്രിയെ കസ്റ്റഡിയിൽ വേണമെന്ന നിലപാടിലാണ് എസ്ഐടി.
