മുംബൈ: പണം കൊടുത്താൽ ആരാണ് മതം മാറാൻ തയാറാകുന്നതെന്ന് മഹാരാഷ്ട്രയിലെ അമരാവതിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മലയാളി വൈദികൻ ഫാ. സുധീർ ജോൺ വില്യംസ്. പണം കൊടുത്ത് മതപരിവർത്തനത്തിനായി നിർബന്ധിച്ചുവെന്നാണ് പറയുന്നത്, മറ്റുള്ളവർക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ പറയാൻ പോലും ആഗ്രഹിക്കുന്നയാളല്ല താൻ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഫാ. സുധീർ പറഞ്ഞു. സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവകയിലെ വൈദികനാണ് നെയ്യാറ്റിൻകര അമരവിള സ്വദേശി ഫാ . സുധീർ.
ഒരു സുഹൃത്തിന്റെ ബർത്ത്‌ഡേ ആഘോഷിക്കാനാണ് അവിടെ എത്തിയത്. 4 കിലോ മീറ്റർ അകലെയുള്ള ഗ്രാമത്തിൽ നിന്ന് വന്ന ബജ്‌രംഗ്ദൾ പ്രവർത്തകരാണ് തടഞ്ഞു നിർത്തിയത്. ശുശ്രൂഷയുടെ ഭാഗമായി പലയിടത്ത് പോകുമ്പോഴും ഭീഷണികൾ നേരിട്ടിട്ടുണ്ട്, വധ ഭീഷണി വരെ നേരിട്ട സമയങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് മലയാളി വൈദികൻ പ്രതികരിച്ചു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അറസ്റ്റ് ചെയ്‌ത് കൊണ്ടുപോയത് അതിന് പിന്നാലെ തന്നെ ഞങ്ങളും പോകുകയായിരുന്നുവെന്നും വൈദികന്റെ ഭാര്യ ജാസ്മിൻ പറഞ്ഞു.
മഹാരാഷ്ട്രയിലെ അമരാവതിയിൽ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനെയും ഭാര്യ ജാസ്മിൻ വില്യംസിനെയും അമരാവതിയിലെ ബനോഡ പൊലീസ് അറസ്റ്റ് ചെയ്തത്. വറൂഡ് കോടതിയാണ് ഉപാധികളോടെ ഇരുവർക്കും ജാമ്യം അനുവദിച്ചത്.
