കൊല്ലം: ശബരിമല സ്വർണ്ണകൊള്ളയിൽ കൂടുതൽ കണ്ടെത്തൽ. പ്രഭാമണ്ഡലത്തിലെ ഏഴ് പാളികളിലെ സ്വർണ്ണം കവർന്നതായാണ് കണ്ടെത്തൽ. കൊല്ലം വിജിലൻസ് കോടതിയിൽ എസ്ഐടി സമർപ്പിച്ച പകർപ്പിലാണ് സുപ്രധാന കണ്ടെത്തൽ. ശബരിമല ശ്രീകോവിൽ വാതിലിൻ്റെ കട്ടിളയിൽ ഘടിപ്പിച്ചിരിക്കുന്ന ദശാവതാരങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പ് പാളികളിലും, രാശി ചിഹ്നങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പ് പാളികളിലും, കട്ടിളപ്പാളികൾക്ക് മുകളിലെ ശിവരൂപത്തിലെ ഉൾപ്പെടെ ഏഴ് പാളികളിലെയും സ്വർണം നഷ്ടമായെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്.
കൊള്ളയടിച്ച സ്വർണം ഒമ്പതാം പ്രതി പങ്കജ് ബാരിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈ അമ്പത്തൂരിലുള്ള സ്മാർട്ട് ക്രിയേഷൻസിൽ വെച്ച് രാസമിശ്രിതം ഉപയോഗിച്ച് വേർതിരിച്ചെടുത്ത സ്വർണം പങ്കജ് ഭണ്ഡാരിയുടെയും, കർണ്ണാടക ബെല്ലാരിയിലെ വ്യാപാരിയായ ഗോവർധന്റേയും കൈകളിൽ ഉണ്ടെന്നതിന് തെളിവുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
കേസിൽ പങ്കജ് ഭണ്ഡാരിയുടേയും ഗോവർധന്റേയും റിമാൻഡ് കാലാവധി നീട്ടി. ജനുവരി 15 വരെയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. വീഡിയോ കോൺഫ്രറൻസ് വഴിയായിരുന്നു നടപടി.
