ന്യൂഡൽഹി: ലേല കുടിശ്ശിക വരുത്തിയവരിൽനിന്ന് തുക തിരിച്ച് പിടിക്കുന്നതിനുള്ള നടപടി സംബന്ധിച്ച റിപ്പോർട്ട് ഫയൽ ചെയ്യാനുള്ള ദേവസ്വം ബോർഡുകൾക്ക് ഹൈക്കോടതി നൽകിയ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഹർജി. കുടിശ്ശിക വരുത്തിയവരിൽനിന്ന് പലിശ സഹിതം പണം തിരിച്ച് പിടിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ ആറ് മാസത്തിൽ ഒരിക്കൽ ഫയൽ ചെയ്യാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.
എല്ലാ വർഷവും ജനുവരി, ജൂലൈ മാസങ്ങളിൽ ഈ റിപ്പോർട്ട് ഫയൽ ചെയ്യാനാണ് ദേവസ്വം ബെഞ്ച് നിർദേശിച്ചത്. എന്നാൽ കുടിശ്ശിക തിരിച്ച് പിടിക്കുന്നതിന് റവന്യൂ റിക്കവറി ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുന്നതായും എന്നാൽ അവ ആറ് മാസത്തിൽ ഒരിക്കൽ കോടതിയെ അറിയിക്കുന്നത് പ്രായോഗികമല്ലെന്നുമാണ് ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ നിലപാട്.
കേരളത്തിലെ എല്ലാ ദേവസ്വം ബോർഡുകൾക്കുമാണ് ദേവസ്വം ബെഞ്ച് ഈ നിർദേശം നൽകിയിരുന്നത്. എന്നാൽ നിലവിൽ ഗുരുവായൂർ ദേവസ്വം ബോർഡ് മാത്രമാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. അഭിഭാഷകൻ എം.എൽ. ജിഷ്ണു ദേവസ്വം ബോർഡിന് വേണ്ടി ഹർജി ഫയൽ ചെയ്തത്.
