തിരുവനന്തപുരം: ഭരണത്തിന്റെ പോരായ്മകള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്നു സിപിഐ. മുന്‍ഗണനാ ക്രമങ്ങള്‍ പാളുന്നു, കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ല. തിരുത്തല്‍ കൂടിയേ തീരൂ. അത് എത്രയും വേഗം ഉണ്ടാകണമെന്ന് സിപിഎമ്മിനെ ബോധ്യപ്പെടുത്തണം എന്നിങ്ങനെ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുണ്ടായി. എല്ലാം മുഖ്യമന്ത്രി തീരുമാനിക്കുന്നു, മുന്നണിയെ വിശ്വാസത്തിലെടുക്കുന്നില്ല, ഒറ്റയാള്‍ പട്ടാളമായി മുഖ്യമന്ത്രി മാറുന്നോ എന്ന ചോദ്യവും യോഗത്തില്‍ ഉയര്‍ന്നു. പ്രശ്‌നങ്ങള്‍ സിപിഎമ്മുമായി നേരിട്ട് ചര്‍ച്ച ചെയ്യാനും പരസ്യ വിവാദങ്ങളില്‍നിന്നു വിട്ടു നില്‍ക്കാനുമാണ് സിപിഐ സെക്രട്ടേറിയറ്റ്, നിര്‍വാഹകസമിതി യോഗങ്ങളില്‍ ഉണ്ടായ ധാരണ.
എതിര്‍പ്രചാരണങ്ങളെ മറികടക്കാന്‍ പോന്ന സംഘടനാ ശേഷി നേരത്തേ സിപിഎമ്മിനും സിപിഐക്കും ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അക്കാര്യത്തില്‍ കുറവു വന്നു. ഇക്കാര്യം ഗൗരവത്തോടെ പരിശോധിക്കണമെന്നാണ് തീരുമാനം. സിപിഎമ്മിന്റെ ശ്രദ്ധയില്‍ ഇതു പെടുത്താനും തീരുമാനിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ യോഗങ്ങളില്‍ രൂക്ഷ വിമര്‍ശനത്തിനു വിധേയമായി. മുന്‍ഗണനാ ക്രമത്തില്‍ മാറ്റം വേണമെന്ന് സിപിഐ നേരത്തേ ആവശ്യപ്പെട്ടെങ്കിലും അത് ഗൗരവത്തിലെടുത്തില്ല. ക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം, പരമ്പരാഗത വ്യവസായം, സിവില്‍ സപ്ലൈസ്, കൃഷി എന്നിവയ്ക്കു മുന്‍ഗണന നല്‍കണമെന്നാണ് പാര്‍ട്ടി നിലപാട്.
ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം സര്‍ക്കാര്‍ ഉപേക്ഷിച്ചെന്ന ചിന്ത എല്‍ഡിഎഫിനെ അനുകൂലിക്കുന്നവരില്‍ തന്നെ ഉണ്ടായി. ‘ശബരിമല’ ദോഷകരമായെന്ന വികാരമാണ് ഉണ്ടായത്. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്കെതിരെ പാര്‍ട്ടി നടപടി സിപിഎം സ്വീകരിക്കാത്തത് വിമര്‍ശന വിധേയമായി. ന്യൂനപക്ഷ ഏകീകരണം സംഭവിച്ചെന്നും ഇതില്‍ കോണ്‍ഗ്രസിനെക്കാള്‍ വലിയ പങ്ക് ലീഗ് നിര്‍വഹിച്ചെന്നും സിപിഐ വിലയിരുത്തി. ചെറുപ്പക്കാര്‍ രാഷ്ട്രീയത്തില്‍നിന്ന് അകലുന്നതും ഗൗരവത്തിലെടുക്കണം.
പിഎം ശ്രീ വിവാദം തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിച്ചതായി സിപിഐ കാണുന്നില്ല. കൊല്ലം കോര്‍പറേഷനില്‍ ഭരണം നഷ്ടപ്പെട്ടെങ്കിലും യുഡിഎഫിനെക്കാള്‍ വോട്ട് നേടിയത് എല്‍ഡിഎഫാണെന്ന് അവിടെനിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലത്ത് ഉള്‍പ്പെടെ എല്‍ഡിഎഫ് വോട്ടുകള്‍ ബിജെപിയിലേക്കു പോയെന്നും വിലയിരുത്തലുണ്ട്. തോല്‍വി പരിശോധിക്കാനായി ജില്ലാ കൗണ്‍സില്‍ യോഗങ്ങള്‍ ഉടന്‍ ചേരും. 29,30 തീയതികളില്‍ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം വിശദമായ അവലോകനം നടത്തും.
