കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെപിസിസിക്ക് ലഭിച്ച പരാതി ആസൂത്രിതമാണെന്നാണ് യുഡിഎഫ് വിലയിരുത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പരാതിക്ക് പിന്നിൽ ഒരു ‘ലീഗൽ ബ്രെയിൻ’ ഉണ്ടെന്നും, ആ പരാതി എന്തിനാണ് തനിക്ക് കിട്ടുന്ന സമയത്ത് തന്നെ മാധ്യമങ്ങൾക്ക് കിട്ടിയതെന്നും അദ്ദേഹം ചോദിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേയെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ തികഞ്ഞ വിജയപ്രതീക്ഷയിലാണ് യുഡിഎഫ് എന്നും സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ വലിയൊരു ജനവിധി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ ചർച്ചകളിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയമായി വന്നത് ശബരിമലയിലെ കൊള്ളയിൽ പ്രതികളാക്കപ്പെട്ടവർക്ക് ഭരണകക്ഷി നൽകുന്ന സംരക്ഷണമാണ്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം നടക്കുന്ന അന്വേഷണത്തിൽ അറസ്റ്റ് ചെയ്ത് ജയിലിൽ കഴിയുന്ന സിപിഎം നേതാക്കന്മാർക്കെതിരെ പാർട്ടി ചെറിയ ഒരു അച്ചടക്ക നടപടി പോലും സ്വീകരിച്ചിട്ടില്ല. ഗവൺമെന്റും പാർട്ടിയും ചേർന്ന് അവരെ സംരക്ഷണ കവചം ഒരുക്കി രക്ഷിക്കുകയാണ്. കൂടുതൽ പ്രതികൾ ഉണ്ട്, ഉന്നതന്മാർ ഇനിയും വരേണ്ടതുണ്ട് എന്ന് ഹൈക്കോടതി വ്യക്തമായ പരാമർശനം നടത്തിയിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും ആ പ്രതികളിലേക്ക് എത്തിയിട്ടില്ല. നഷ്ടപ്പെട്ട കോടിക്കണക്കിന് രൂപയുടെ സ്വർണം തിരികെ പിടിക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടില്ല. ഈ വിഷയത്തിൽ ജനങ്ങൾക്ക് വലിയ പ്രതിഷേധമാണുള്ളത്.
കൂടുതൽ ഉന്നതന്മാർ ഇതിൽ പ്രതികളാണ് എന്ന് കേരള ഹൈക്കോടതി പറയുന്നുണ്ട്. ജയിലിൽ കിടക്കുന്ന പൽമകുമാറിന്റെ സ്റ്റേറ്റ്മെന്റിൽ ഒരു മുൻമന്ത്രി ഉണ്ട് എന്ന് മാധ്യമങ്ങൾ പറയുന്നു, അദ്ദേഹത്തെ ചോദ്യം ചെയ്തിട്ടില്ല. പാർട്ടി നേതാക്കന്മാർ ഉൾപ്പെട്ട പ്രതികളുടെ പേരിൽ നടപടി എടുത്താൽ അവർ കൂടുതൽ കാര്യങ്ങൾ വെളിച്ചത്തു പറയുകയും അതുവഴി കൂടുതൽ നേതാക്കന്മാർ പിടിക്കപ്പെടുകയും ചെയ്യുമെന്ന വലിയ ഭയത്തിലാണ് സിപിഎം ഇപ്പോൾ പ്രതികൾ ആക്കപ്പെട്ടവരെ പോലും സംരക്ഷിക്കുന്നത്.
