ന്യൂഡൽഹി: മുൻ ഡിജിപി ജേക്കബ് തോമസ് പ്രതിയായ ഡ്രഡ്ജർ അഴിമതിക്കേസ് കേന്ദ്ര സർക്കാരിന് ചുമത്തിയ 25,000 രൂപ പിഴ സുപ്രീം കോടതി പിൻവലിച്ചു. കേന്ദ്ര സർക്കാർ നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ പുതിയ നടപടി. അന്വേഷണത്തിന്റെ ഭാഗമായി നെതർലാൻഡ്സിലേക്ക് പോകേണ്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ കേരള സർക്കാർ കൈമാറിയില്ലെന്ന തെറ്റായ വിവരം കോടതിയെ അറിയിച്ചതിനായിരുന്നു നേരത്തെ പിഴ ശിക്ഷ വിധിച്ചത്.

നെതർലാൻഡ്സ് കമ്പനിയിൽ നിന്ന് ഡ്രഡ്ജർ വാങ്ങിയതിൽ സർക്കാരിന് 20 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നതാണ് ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതിക്കേസ്. കൂടാതെ, കേസ് അന്വേഷണത്തിന് വിദേശത്ത് പോകേണ്ട ഉദ്യോഗസ്ഥരുടെ അപേക്ഷ ലഭിച്ചില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു കോടതിയെ അറിയിച്ചു.
എന്നാൽ, ഈ വാദം തെറ്റാണെന്നും ആവശ്യമായ എല്ലാ രേഖകളും കൈമാറിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ കോടതിയിൽ വ്യക്തമാക്കി. തെറ്റായ വിവരം നൽകി കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനാണ് ആദ്യം പിഴ ചുമത്തിയത്. എന്നാൽ പിന്നീട് കേന്ദ്രത്തിന്റെ വിശദീകരണം കണക്കിലെടുത്ത് സുപ്രീം കോടതി ഈ പിഴ ഒഴിവാക്കുകയായിരുന്നു.