കൊച്ചി: ലൈംഗിക അതിക്രമക്കേസിൽ ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ കോടതിയെ സമീപിച്ചേക്കും.മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ ലഭിച്ച രഞ്ജിത്തിനെ രണ്ട് ദിവസത്തിനുള്ളിൽ തന്നെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് കൂടി കണക്കിലെടുത്തും രഞ്ജിത്തിന്റെ ആരോഗ്യ സ്ഥിതി പരിഗണിച്ചും ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം.
ഇന്നലെ രഞ്ജിത്തുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കുറ്റകൃത്യം നടന്ന ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിലും നടിയുടെ മൊഴിയിൽ പറഞ്ഞ ക്യാരവാനിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്. മൂന്നു ദിവസമായി ജയിലിൽ തുടരുന്ന രഞ്ജിത്തിന്റെ റിമാൻഡ് അടുത്ത ആഴ്ച വരെ നീട്ടിയിട്ടുണ്ട്.
താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് രഞ്ജിത്ത് പൊലീസിന് മുന്നിൽ ആവർത്തിച്ചു. സിനിമാ സെറ്റിൽ സംവിധായകൻ രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്ന യുവനടിയുടെ പരാതിയിലെടുത്ത കേസിലാണ് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.