കൊച്ചി: യുവനടിയുടെ ലൈംഗിക പീഡന പരാതിയില്‍ സംവിധായകന്‍-നടന്‍ രഞ്ജിത്തിനെ എറണാകുളം മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.രഞ്ജിത്തിനെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷമാണ് റിമാൻഡ് ഉത്തരവ്. അദ്ദേഹത്തെ എറണാകുളം സബ് ജയിലിലേക്ക് മാറ്റും. കേസില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ തയ്യാറെടുക്കുന്നതായി രഞ്ജിത്തിന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു.ഇന്നലെ രാത്രിയാണ് രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനാല്‍ അദ്ദേഹത്തെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നീക്കം നടത്തുന്നതിനിടെയാണ് പൊലീസ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. പൊലീസ് നടപടി വേഗത്തിലാകുന്നതായി മനസിലായതോടെ അദ്ദേഹം ഒളിവില്‍ പോകാന്‍ ശ്രമിച്ചിരുന്നു. സ്വന്തം വാഹനം ഉപേക്ഷിച്ച് സഹപ്രവര്‍ത്തകനൊപ്പം മറ്റൊരു വാഹനത്തില്‍ രക്ഷപ്പെടാന്‍ നോക്കിയെങ്കിലും പൊലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പരാതി ലഭിച്ച ശേഷം പൊലീസ് വിശദമായ അന്വേഷണം നടത്തി. ഷൂട്ടിങ് സെറ്റിലുള്ളവര്‍ സംഭവം അറിഞ്ഞിരുന്നതായി കണ്ടെത്തി. നടി ആയതിനാല്‍ പരാതിയുമായി മുന്നോട്ടുപോകില്ലെന്നായിരുന്നു ചിലരുടെ കണക്കുകൂട്ടല്‍. എന്നാല്‍ പൊലീസ് എല്ലാ വശങ്ങളും പരിശോധിച്ചു.രഞ്ജിത്തും നടിയും തമ്മില്‍ റോള്‍ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നോ എന്ന് അന്വേഷിച്ചെങ്കിലും, നടിക്ക് സിനിമയില്‍ പ്രധാന സ്ത്രീ കഥാപാത്രം നല്‍കിയിരുന്നതായും ഷൂട്ടിങ് ഏതാണ്ട് പൂര്‍ത്തിയായിരുന്നതായും കണ്ടെത്തി. വ്യാജ ആരോപണമാണെന്ന സാധ്യത തള്ളിയ ശേഷമാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.