ദുബായ്: പശ്ചിമേഷ്യൻ സംഘർഷം ഒരു മാസം പിന്നിടുമ്പോൾ സാമ്പത്തിക-വ്യവസായ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേലും ഇറാനും ആക്രമണം കടുപ്പിക്കുന്നു. ഇറാന്റെ പ്രധാന ഇരുമ്പുരുക്ക് വ്യവസായശാലകൾക്ക് നേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിന് മറുപടിയായി ഗൾഫ് രാജ്യങ്ങളിലെ അലുമിനിയം പ്ലാന്റുകളെ ഇറാൻ ലക്ഷ്യമിട്ടു. അബുദാബിയിലെ എമിറേറ്റ്‌സ് ഗ്ലോബൽ അലുമിനിയം, ബഹ്‌റൈനിലെ ‘അൽബ’ പ്ലാന്റുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.
യുഎസ് സൈന്യവുമായി സഹകരിക്കുന്ന കേന്ദ്രങ്ങളെയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് ഇസ്‌ലാമിക് റെവലൂഷണറി ഗാർഡ് കോർ വ്യക്തമാക്കി. ഇതിനിടെ ടെഹ്‌റാനിലെ ആയുധനിർമ്മാണ കേന്ദ്രങ്ങളിലും തുറമുഖ നഗരമായ ബന്ദാർ ഇ-ഖാമിറിലും ഇസ്രയേൽ ശക്തമായ ആക്രമണം നടത്തി. മേഖലയിലെ യുഎസ് സർവ്വകലാശാലകൾക്ക് നേരെയും ആക്രമണമുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.