ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമയനി കൊല്ലപ്പെട്ടെന്ന അവകാശവാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധത്തിന്റെ ആദ്യ ദിനം തന്നെ ആയത്തുള്ള അലി ഖമയനി കൊല്ലപ്പെട്ടെന്നും മുജ്തബയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടാകാമെന്നും ‘ഫിനാൻഷ്യൽ ടൈംസിന്’ നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. ഇറാനിൽ ഭരണമാറ്റം സംഭവിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, ട്രംപിന്റെ പ്രസ്താവനകൾക്കിടെ ഇറാഖിലെ ജനങ്ങൾക്കും മതനേതൃത്വത്തിനും നന്ദി അറിയിച്ചുകൊണ്ടുള്ള മുജ്തബ ഖമയനിയുടെ ഔദ്യോഗിക സന്ദേശം പുറത്തുവന്നു. അധികാരമേറ്റ ശേഷം മുജ്തബ എവിടെയാണെന്നതിനെക്കുറിച്ച് നിഗൂഢത തുടരുന്നതിനിടെയാണ് എഴുതിത്തയ്യാറാക്കിയ സന്ദേശം ഇറാൻ പുറത്തുവിട്ടത്.
ഇറാനിലെ യുറേനിയം ശേഖരം പിടിച്ചെടുക്കാൻ അമേരിക്ക കരയുദ്ധത്തിന് ഒരുങ്ങുന്നതായും സൂചനയുണ്ട്. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ തനിക്ക് കഴിയുമെന്ന് ട്രംപ് വ്യക്തമാക്കി. പാകിസ്താൻ മുഖേന യുഎസ് നൽകിയ 15 നിർദ്ദേശങ്ങളിൽ ഭൂരിഭാഗവും ഇറാൻ അംഗീകരിച്ചതായും ട്രംപ് വെളിപ്പെടുത്തി.