കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിർണ്ണായക കൂടിക്കാഴ്ചകൾ തുടരുന്നു. കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി ഖലീൽ ബുഖാരി തങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി. കോഴിക്കോട്ടെ തങ്ങളുടെ വസതിയിലെത്തിയായിരുന്നു സന്ദർശനം.
ഈ സന്ദർശനത്തെ രാഷ്ട്രീയ കേന്ദ്രങ്ങൾ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരും എ.പി. വിഭാഗവും അടുത്ത കാലത്തായി സ്വീകരിക്കുന്ന ‘സമദൂര നിലപാട്’ മുന്നണികളെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്. കഴിഞ്ഞ ദിവസം കാന്തപുരം ഉസ്താദിനെ സന്ദർശിച്ചതിന് പിന്നാലെയാണ് വി.ഡി. സതീശൻ ഖലീൽ ബുഖാരി തങ്ങളെയും കാണാനെത്തിയത്.
ഒരു മാസം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനും ഖലീൽ ബുഖാരി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രമുഖ നേതാക്കളുടെ ഈ സന്ദർശനങ്ങൾ വോട്ട് ബാങ്കിലെ സ്വാധീനം ഉറപ്പിക്കാനുള്ള നീക്കമായി വിലയിരുത്തപ്പെടുന്നു.