കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകൾക്ക് ‘സീറ്റില്ല’; ഷമയ്ക്ക് പിന്നാലെ വിമർശനവുമായി തരൂർ, ആയുധമാക്കി ബിജെപി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതാ പ്രാതിനിധ്യം കുറഞ്ഞതിനെച്ചൊല്ലി പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദിന് പിന്നാലെ ശശി തരൂർ എം.പി കൂടി നേതൃത്വത്തിനെതിരെ രംഗത്തെത്തിയതോടെ വിഷയം രാഷ്ട്രീയ ചർച്ചയായി മാറി. ഇതോടെ കോൺഗ്രസിലെ ഭിന്നത വോട്ടെടുപ്പിന് മുൻപേ ബിജെപി പ്രധാന ആയുധമാക്കിയിരിക്കുകയാണ്.

ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകൾക്ക് വെറും 9.8% സീറ്റുകൾ മാത്രം നൽകിയത് പോരായ്മയാണെന്ന് തരൂർ ചൂണ്ടിക്കാട്ടി. സ്ഥാനാർത്ഥി നിർണ്ണയ സമിതിയിൽ താനില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, വിജയസാധ്യത മാത്രം നോക്കുന്നവർ എല്ലാ വസ്തുതകളും ഗൗരവമായി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനിടെ, കഴിവുള്ള സ്ത്രീകളെ പാർട്ടി നിരന്തരം അവഗണിക്കുകയാണെന്ന് ഷമ മുഹമ്മദ് തുറന്നടിച്ചു. കഠിനാധ്വാനം ചെയ്യുന്ന വനിതാ നേതാക്കളെ തഴയുന്നത് രാഷ്ട്രീയ ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്ന് അവർ കുറ്റപ്പെടുത്തി.

അതേസമയം, കോൺഗ്രസിലെ ആഭ്യന്തര കലഹം ബിജെപി കൃത്യമായി ഉപയോഗിക്കുന്നുണ്ട്. കോൺഗ്രസിന്റെ വനിതാ സംവരണം ഗാന്ധി കുടുംബത്തിലും അവരുടെ അടുത്ത അനുയായികളിലും മാത്രമായി ഒതുങ്ങുന്നുവെന്ന് ബിജെപി ആരോപിച്ചു. അടുത്ത വർഷം മുതൽ വനിതാ സംവരണം നടപ്പാക്കാനുള്ള ബിൽ പാർലമെന്റ് പരിഗണിക്കാൻ ഇരിക്കെ, കോൺഗ്രസിന്റെ നിലപാട് ഇരട്ടത്താപ്പാണെന്നാണ് ബിജെപിയുടെ വാദം. വോട്ടെടുപ്പിന് മുൻപേ കോൺഗ്രസ് തകർന്നടിഞ്ഞുവെന്നും ബിജെപി നേതാക്കൾ പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *