ന്യൂഡൽഹി: സംഘർഷഭരിതമായ ഹോർമുസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ കൂടി കടന്നുപോകാൻ ഒരുങ്ങുന്നു. ഷാർജ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന ‘പൈൻ ഗ്യാസ്’, ‘ജഗ് വസന്ത്’ എന്നീ കപ്പലുകളാണ് യാത്ര തുടരാൻ തയ്യാറെടുക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ശനിയാഴ്ചയോടെ ഇവ പുറപ്പെട്ടേക്കും.
പൈൻ ഗ്യാസ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന് വേണ്ടിയാണ് ചാർട്ട് ചെയ്തിരിക്കുന്നത്, ജഗ് വസന്ത് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന് വേണ്ടിയുള്ള സർവീസാണിത്. ഹോർമുസ് കടലിടുക്ക് കടക്കാൻ കഴിയാതെ 22 ഇന്ത്യൻ കപ്പലുകൾ നിലവിൽ മേഖലയിൽ കുടുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞയാഴ്ച ഇന്ത്യൻ പതാകയുള്ള രണ്ട് എൽപിജി കപ്പലുകൾക്ക് കടന്നുപോകാൻ ഇറാൻ അനുമതി നൽകിയിരുന്നു. ഇവ സുരക്ഷിതമായി ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിച്ചേർന്നു.
ജപ്പാൻ കപ്പലുകൾക്കും ഹോർമുസ് കടക്കാൻ അനുമതി നൽകാൻ തയ്യാറാണെന്ന് ഇറാനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ജപ്പാൻ സർക്കാരുമായി ഇതുസംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്. മേഖലയിലെ സൈനിക നടപടികളുടെ പശ്ചാത്തലത്തിൽ കപ്പൽ ഗതാഗതം ഇപ്പോഴും അതീവ ജാഗ്രതയിലാണ്.