ആലപ്പുഴ: മുൻ സിപിഎം നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി. സുധാകരനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ച് മന്ത്രി സജി ചെറിയാൻ. ജി. സുധാകരൻ കാട്ടിയത് രാഷ്ട്രീയ വഞ്ചനയാണെന്നും കെ. സുധാകരൻ പുലർത്തുന്ന രാഷ്ട്രീയ ധാർമ്മികത പോലും അദ്ദേഹത്തിനില്ലെന്നും സജി ചെറിയാൻ പരിഹസിച്ചു. ചേർത്തലയിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിയുടെ വളർച്ചയിൽ പങ്കാളിയായിരുന്ന ഒരാൾ ഒടുവിൽ പാർട്ടിയുടെ ചങ്കിൽ തന്നെ കുത്തുന്ന കാഴ്ചയാണ് കാണുന്നത്. സീറ്റ് കിട്ടിയില്ലെങ്കിലും പാർട്ടി വിടാത്ത കെ. സുധാകരന്റെ രാഷ്ട്രീയ മാന്യത ജി. സുധാകരൻ കാണിച്ചില്ല. വഞ്ചകരെ കൂട്ടുപിടിച്ച് ജയിക്കാമെന്ന് കോൺഗ്രസ് മോഹിക്കേണ്ട. ഇത്തരം അവസരവാദികളെ ആശ്രയിക്കേണ്ടി വരുന്നത് കോൺഗ്രസിന്റെ ഗതികേടാണ്.
വ്യക്തിപരമായ നിലപാടുകൾക്ക് കുടുംബത്തിന്റെ പിന്തുണയുണ്ടാകുമെന്ന് ആരും കരുതേണ്ട. “നാളെ ഞാൻ പാർട്ടി വിട്ടുപോയാൽ എന്റെ ഭാര്യ പോലും കൂടെ വരില്ല, കാരണം അവൾ പാർട്ടി മെമ്പറാണ്, പാർട്ടിയോടൊപ്പമാണ്” എന്നും സജി ചെറിയാൻ പറഞ്ഞു.