എറണാകുളം: ബംഗാളിൽ 33 വർഷത്തെ ഭരണത്തിന് ശേഷമാണ് സിപിഎം തകർന്നതെങ്കിൽ കേരളത്തിൽ പത്ത് വർഷത്തെ ഭരണം കൊണ്ട് ആ തകർച്ച പൂർത്തിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഡൽഹിയിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്ക് ശേഷം നെടുമ്പാശ്ശേരിയിൽ തിരിച്ചെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
കേഡർ പാർട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎമ്മിൽ മുമ്പെങ്ങും ഇല്ലാത്തവിധം ആഭ്യന്തര കലാപമാണ് നടക്കുന്നത്. ഈ തിരഞ്ഞെടുപ്പ് കാലത്തും അതിനുശേഷവും വലിയ രാഷ്ട്രീയ വിസ്മയങ്ങൾ സംസ്ഥാനത്തുണ്ടാകും. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ള മുഴുവൻ സീറ്റുകളിലെയും പട്ടിക ഇന്ന് തന്നെ പുറത്തുവരും.
കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. അതുകൊണ്ടുതന്നെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ചില എതിർപ്പുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ഇത് പാർട്ടിയെ ബാധിക്കില്ല. യാതൊരുവിധ തർക്കങ്ങളുമില്ലാതെയാണ് യുഡിഎഫിലെ ഘടകകക്ഷികളുടെ സീറ്റ് വിഭജനം പൂർത്തിയാക്കിയതെന്ന് അദ്ദേഹം അവകാശപ്പെട്ടു.