തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് കോൺഗ്രസ് നേതൃത്വവുമായി കടുത്ത ഭിന്നതയിൽ കെ. സുധാകരൻ. നിലവിലെ എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനമാണ് സുധാകരന് തിരിച്ചടിയായത്. തന്റെ നിലപാട് വ്യക്തമാക്കുന്നതിനായി അദ്ദേഹം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണും.
സുധാകരനും അടൂർ പ്രകാശിനും ഇളവ് ലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും ഹൈക്കമാൻഡ് ‘എംപിമാർ വേണ്ട’ എന്ന നിലപാടിൽ ഉറച്ചുനിന്നു. ഹൈക്കമാൻഡ് വഴങ്ങാത്ത സാഹചര്യത്തിൽ എംപി സ്ഥാനം രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കാൻ സുധാകരൻ ആലോചിക്കുന്നതായാണ് സൂചന.
കെ. സുധാകരന് പുറമെ പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിലിനും ഇത്തവണ സീറ്റില്ല. ബാക്കിയുള്ള 40 സ്ഥാനാർഥികളുടെ പട്ടിക കോൺഗ്രസ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെ, സുധാകരന്റെ വാർത്താസമ്മേളനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.