ന്യൂഡൽഹി: ഇറാനിലെ യുദ്ധസാഹചര്യത്തിനിടെ മാനുഷിക സഹായമായി ഇന്ത്യ മരുന്നുകളും മെഡിക്കൽ സാമഗ്രികളും നൽകി. ഡൽഹിയിലെ ഇറാൻ എംബസിക്ക് ഈ സഹായം കൈമാറി, അവിടെനിന്ന് അയൽരാജ്യങ്ങളിലൂടെ റോഡ് മാർഗ്ഗം ഇറാനിലെത്തിക്കാനാണ് പദ്ധതി.
ഇറാന്റെ ആരോഗ്യ സംവിധാനങ്ങൾക്ക് കനത്ത ആഘാതമേറ്റ സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ നടപടി. നേരത്തെ ഇറാൻ ഇന്ത്യയോട് അടിയന്തരമായി മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ആവശ്യപ്പെട്ടിരുന്നു. നയതന്ത്ര ചർച്ചകളുടെ ഭാഗമായാണ് ഈ സഹായം ലഭ്യമാക്കിയത്.
ഇതിനിടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റിനെ വിളിച്ചിരുന്നു. വിദേശകാര്യ മന്ത്രിമാർ തമ്മിലും നിരന്തര ചർച്ചകൾ നടന്നു. ഇറാന്റെ സഹകരണത്തോടെ ഹോർമുസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ (പുഷ്പക്, പരിമൾ എന്നിവ) സുരക്ഷിതമായി ഇന്ത്യയിലെത്തി. ഇതിന് ഇന്ത്യ ഇറാന് നന്ദി അറിയിച്ചിരുന്നു.കൂടുതൽ ഇന്ത്യൻ ടാങ്കറുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ ശ്രമങ്ങൾ തുടരുകയാണ്. യുദ്ധത്തിനിടെയുള്ള ഈ മാനുഷിക സഹായം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പ്രതിഫലനമായി കാണപ്പെടുന്നു.
