ടെഹ്‌റാൻ/വാഷിംഗ്ടൺ: ഹോർമൂസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ ഭൂഗർഭ മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ സൈന്യത്തിന്റെ അതിശക്തമായ ആക്രമണം. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയായ ആന്റി-ഷിപ്പ് മിസൈലുകൾ സൂക്ഷിച്ചിരുന്ന കേന്ദ്രങ്ങളാണ് തകർത്തതെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു.
ഭൂഗർഭ കേന്ദ്രങ്ങളിൽ ഒളിപ്പിച്ചിരുന്ന മിസൈലുകളെ നശിപ്പിക്കാൻ 5000 പൗണ്ട് വിഭാഗത്തിലുള്ള ‘ഡീപ് പെനിട്രേഷൻ’ ബോംബുകളാണ് അമേരിക്ക ഉപയോഗിച്ചത്. “ഹോർമൂസ് കടലിടുക്ക് ഇനി പഴയതുപോലെ ആകില്ല” എന്ന ഇറാൻ സ്പീക്കർ മുഹമ്മദ് ബാഗർ ഗാസിബഫിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അമേരിക്കൻ നീക്കം. ഹോർമൂസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര വ്യാപാര കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെ മറ്റൊരു നിർണ്ണായക വിവരവും പുറത്തുവന്നു. ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അലി ലാരിജാനിക്ക് പുറമെ ഇറാന്റെ അർധസൈനിക വിഭാഗമായ ബാസിജ് ഫോഴ്‌സ് കമാൻഡർ ഗുലാം റിസ സുലൈമാനിയും ഇന്നലത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ടെഹ്‌റാനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്‌സ് നേരത്തെ അറിയിച്ചിരുന്നു.
