കൊച്ചി: സിഎംആർഎൽ മാസപ്പടി കേസിൽ എസ്‌എഫ്‌ഐഒ സമർപ്പിച്ച കുറ്റപത്രത്തോടൊപ്പമുള്ള അനുബന്ധ രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് നൽകിയ ഹർജി എറണാകുളം അഡീഷണൽ സെഷൻസ് കോടതി അംഗീകരിച്ചു.
കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് കൈക്കൂലി (മാസപ്പടി) വാങ്ങിയവരുടെ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള രേഖകളാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടത്. പ്രത്യേകിച്ച്, 2019-ൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയിൽ നിന്ന് പിടിച്ചെടുത്ത മാസപ്പടി ഡയറിയുടെ പകർപ്പ് കൈമാറണമെന്നാണ് പ്രധാന ആവശ്യം.
എന്നാൽ, കോടതി ഉത്തരവ് അനുകൂലമാണെങ്കിലും രേഖകൾ ഉടൻ ലഭിക്കില്ല. സിഎംആർഎൽ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ട് പകർപ്പ് കൈമാറുന്നത് താൽക്കാലികമായി തടഞ്ഞിട്ടുണ്ട്. കമ്പനിയുടെ സിഎഫ്ഒ സുരേഷ് കുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. അതിനാൽ, അന്തിമ വിധി വരെ രേഖകൾ പുറത്തുവിടുന്നത് നിർത്തിവെക്കപ്പെട്ടിരിക്കുകയാണ്.
