ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ കെ. സുധാകരൻ എം.പി. അതൃപ്തിയോടെ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി. കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാനുള്ള സുധാകരന്റെ താൽപ്പര്യത്തിന് ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും പച്ചക്കൊടി കാട്ടാത്തതാണ് പെട്ടെന്നുള്ള മടങ്ങലിന് പിന്നിലെന്നാണ് സൂചന.
എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന കർശന നിലപാടിലാണ് എ.ഐ.സി.സി.യും സംസ്ഥാനത്തെ പ്രമുഖ നേതാക്കളും. എന്നാൽ, കെ. സുധാകരൻ, അടൂർ പ്രകാശ് തുടങ്ങിയ എം.പിമാർ മത്സരരംഗത്തുണ്ടാകണമെന്ന ഉറച്ച നിലപാടിലാണ്. കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ സുധാകരനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പ്രതിഷേധിച്ചാണോ മടങ്ങുന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.
