പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ സി.പി.എം. ജില്ലാ കമ്മിറ്റിയംഗം എ. പദ്മകുമാറിനെതിരെ തിടുക്കപ്പെട്ട് നടപടിയെടുത്തതിന് പിന്നിൽ പത്തനംതിട്ടയിലെ ഒരു പ്രമുഖ നേതാവിന്റെ സമ്മർദമെന്ന് സൂചന. കുറ്റപത്രം വന്നതിനുശേഷം നടപടി ആലോചിക്കാമെന്ന മുൻനിലപാടിൽ നിന്നാണ് പാർട്ടി പെട്ടെന്ന് പിന്നോട്ടുപോയത്.
ജില്ലാ കമ്മിറ്റിയിലോ സെക്രട്ടേറിയറ്റിലോ കൃത്യമായ ചർച്ചകൾ നടത്താതെയാണ് പദ്മകുമാറിനെതിരെ കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. നേരത്തെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പദ്മകുമാറിനെ പരസ്യമായി പ്രതിരോധിച്ചിരുന്നു. എന്നാൽ ഈ നിലപാട് തിരുത്തിക്കാൻ തക്കവണ്ണമുള്ള സമ്മർദം പ്രാദേശിക നേതൃത്വത്തിൽ നിന്ന് ഉണ്ടായതായാണ് വിവരം.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പദ്മകുമാർ പാർട്ടിക്ക് വിരുദ്ധമായി പ്രവർത്തിക്കുമോ എന്ന ഭയമാണ് ഈ പെട്ടെന്നുള്ള നടപടിക്ക് പിന്നിലെന്നും രാഷ്ട്രീയ വൃത്തങ്ങൾ കരുതുന്നു.
