ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ മാർച്ച് 15-ന് ശേഷം പ്രഖ്യാപിക്കും. പശ്ചിമ ബംഗാളിലെ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാനുള്ള കാലാവധി 15-ന് അവസാനിക്കുന്ന സാഹചര്യത്തിലാണിത്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യതയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ സൂചിപ്പിച്ചു.
കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്. അസമിൽ മൂന്ന് ഘട്ടമായും പശ്ചിമ ബംഗാളിൽ അഞ്ച് ഘട്ടമായും വോട്ടെടുപ്പ് നടന്നേക്കും. കേരളത്തിലെ പ്രശ്നബാധിത ബൂത്തുകളിൽ, പ്രത്യേകിച്ച് മലബാർ മേഖലയിൽ, സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിക്കും. ഏപ്രിൽ 20-നും 30-നും ഇടയിൽ വോട്ടെടുപ്പ് നടത്തണമെന്നാണ് രാഷ്ട്രീയ പാർട്ടികൾ കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
