മിഷിഗൺ: അമേരിക്കയിലെ മിഷിഗണിൽ ജൂത ദേവാലയത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ ലെബനീസ് വംശജനായ അക്രമി കൊല്ലപ്പെട്ടു. വെസ്റ്റ് ബ്ലൂംഫീൽഡ് ടൗൺഷിപ്പിലെ ‘ടെമ്പിൾ ഇസ്രയേൽ’ സിനഗോഗിലേക്ക് അക്രമി വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. തുടർന്നുണ്ടായ തീപിടിത്തത്തിൽ കെട്ടിടത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചു.
പ്രാദേശിക സമയം ഉച്ചയ്ക്ക് 12.19-ഓടെയാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പ്രത്യാക്രമണത്തിലാണ് അക്രമി കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും പുക ശ്വസിച്ചതിനെ തുടർന്ന് മുപ്പതോളം പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവസമയം ദേവാലയത്തിലുണ്ടായിരുന്നവർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ഇസ്രായേൽ വ്യോമാക്രമണത്തിൽ ലെബനനിലുള്ള തന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതിൽ അക്രമി പ്രകോപിതനായിരുന്നുവെന്ന് പോലീസ് സൂചിപ്പിച്ചു. സംഭവത്തെ ഭീകരാക്രമണമായാണ് എഫ്.ബി.ഐ കണക്കാക്കുന്നത്.
