ന്യൂഡൽഹി: പശ്ചിമേഷ്യയിലെ തുടർച്ചയായ സംഘർഷവും അതിനെ തുടർന്നുള്ള വ്യോമപാത നിയന്ത്രണങ്ങളും ഇന്ത്യൻ വിമാനക്കമ്പനികളെ ഗുരുതരമായ പ്രതിസന്ധിയിലാക്കുകയാണ്. ഇൻഡിഗോയുടെ ലണ്ടൻ-മുംബൈ, ഡൽഹി-മാഞ്ചസ്റ്റർ എന്നീ രണ്ട് അന്താരാഷ്ട്ര സർവീസുകൾ വഴിതിരിച്ചുവിടേണ്ടി വന്നു. ഇതോടെ ഏകദേശം 300-ലധികം യാത്രക്കാർ ഗുരുതര ബുദ്ധിമുട്ടിലായി.
ഞായറാഴ്ച ലണ്ടൻ ഹീത്രൂവിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട 6E002 എന്ന ഇൻഡിഗോ ഫ്ലൈറ്റ് എറിത്രിയൻ വ്യോമപാതയിൽ പ്രവേശിക്കാനുള്ള അനുമതി ലഭിക്കാത്തതിനാൽ ഈജിപ്തിലെ കെയ്റോയിലേക്ക് തിരിച്ചുവിട്ടു. ഏകദേശം എട്ട് മണിക്കൂറിലധികം കെയ്റോ വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർക്ക് എയർലൈൻ ഹോട്ടൽ താമസവും വിസയും ക്രമീകരിച്ചു. വിമാനം ചൊവ്വാഴ്ച യാത്ര തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മറ്റൊരു സംഭവത്തിൽ, ഡൽഹിയിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട 6E033 ഫ്ലൈറ്റ് എറിത്രിയൻ അതിർത്തിക്ക് സമീപം എത്തിയപ്പോൾ പെട്ടെന്നുള്ള വ്യോമപാത നിയന്ത്രണങ്ങളെ തുടർന്ന് തിരിച്ച് ഡൽഹിയിലേക്ക് തന്നെ മടങ്ങി. ഏകദേശം 7-8 മണിക്കൂർ പറന്ന ശേഷം വിമാനം ഉത്ഭവസ്ഥാനത്ത് തന്നെ ഇറങ്ങി, ഇത് യാത്രക്കാർക്ക് 14 മണിക്കൂറോളം നീണ്ട ‘ഫ്ലൈറ്റ് ടു നോവെയർ’ ആയി മാറി.
പശ്ചിമേഷ്യയിലെ സംഘർഷം മൂലം പേർഷ്യൻ ഗൾഫ് മേഖലയിലെ വ്യോമപാതകൾ അടച്ചതിനാൽ ഇൻഡിഗോ ഫ്ലൈറ്റുകൾ ആഫ്രിക്കൻ വൻകരയ്ക്ക് മുകളിലൂടെ ദീർഘവഴി സ്വീകരിക്കുകയാണ്. എന്നാൽ എറിത്രിയൻ അധികൃതരുമായുള്ള പെർമിറ്റ് ആശയക്കുഴപ്പവും ക്രൂ ഡ്യൂട്ടി ടൈം ലിമിറ്റേഷനുകളും കൂടി ചേർന്നാണ് ഈ തിരിച്ചടികൾ ഉണ്ടായത്.
