പുടിന്റെ നിർണായക ഇടപെടൽ: ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ചു; സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു

മോസ്കോ: ഇസ്രായേൽ-അമേരിക്കൻ ആക്രമണങ്ങളിൽ ഇറാനുണ്ടായ വൻ നാശനഷ്ടങ്ങളിലും സുപ്രീം ലീഡർ ആയത്തുള്ള അലി ഖമനേയിയുടെ കൊലപാതകത്തിലും അഗാധമായ ദുഃഖം രേഖപ്പെടുത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പുടിൻ അനുശോചനം അറിയിച്ചത്.

ഖമനേയി, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ, മറ്റ് രാഷ്ട്രീയ-സൈനിക നേതാക്കൾ, നിരവധി സാധാരണക്കാർ എന്നിവരുടെ മരണത്തിൽ റഷ്യയുടെ ആഴമായ അനുശോചനം പുടിൻ അറിയിച്ചു. അമേരിക്കൻ-ഇസ്രായേലി ‘സായുധ ആക്രമണത്തിന്റെ’ ഭാഗമായുണ്ടായ ഈ നാശനഷ്ടങ്ങളെ ‘അന്താരാഷ്ട്ര നിയമങ്ങളുടെയും മാനവിക മൂല്യങ്ങളുടെയും സിനിക്കൽ ലംഘനം’ എന്ന് വിശേഷിപ്പിച്ചു.

സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും ശക്തി പ്രയോഗം ഉപേക്ഷിച്ച് നയതന്ത്ര പാതയിലേക്ക് മടങ്ങണമെന്നും പുടിൻ ഊന്നിപ്പറഞ്ഞു. ഇറാനോട് സംഘർഷം വലുതാക്കരുതെന്നും അയൽരാജ്യങ്ങളുമായുള്ള ആശങ്കകൾ പരിഹരിക്കാൻ റഷ്യ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നും അറിയിച്ചു. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളുമായി നിരന്തര ബന്ധത്തിലാണെന്നും സമാധാന ശ്രമങ്ങൾക്ക് റഷ്യ പൂർണ പിന്തുണ നൽകുമെന്നും പുടിൻ വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ യുദ്ധം തുടങ്ങി എട്ടാം ദിവസമാണ് പുടിന്റെ ഈ നിർണായക ഇടപെടൽ നടന്നത്. യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ റഷ്യയുടെ നിലപാട് പ്രാദേശിക സമാധാനത്തിന് നിർണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *