തൃശൂർ: തൃശൂർ നിയമസഭാ മണ്ഡലത്തിൽ കരുത്തുറ്റ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടപ്പെട്ടിരുന്ന മുൻ മന്ത്രി വി.എസ്. സുനിൽകുമാറിനെ ഇത്തവണ സിപിഐ പരിഗണിച്ചേക്കില്ല. തൃശൂർ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട് പാർട്ടിയുമായി ഉടലെടുത്ത അഭിപ്രായവ്യത്യാസങ്ങളും പരസ്യശാസനയുമാണ് അദ്ദേഹത്തിന് വിനയായതെന്നാണ് സൂചന.
ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന തൃശൂരിൽ സുനിൽകുമാറിന് പകരം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസിനെയാണ് സിപിഐ ഇപ്പോൾ മുൻനിരയിൽ പരിഗണിക്കുന്നത്. നിലവിലെ എംഎൽഎ പി. ബാലചന്ദ്രൻ മാറുകയാണെങ്കിൽ പ്രിൻസിന് നറുക്കുവീഴാനാണ് സാധ്യത. ഒരു വനിതാ നേതാവിന്റെ പേരും മണ്ഡലത്തിൽ സജീവ ചർച്ചയിലുണ്ട്.
