ദുബായ്/കുവൈറ്റ് സിറ്റി: ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് ശേഷം ഗൾഫ് മേഖലയിൽ നിലനിന്നിരുന്ന കടുത്ത ആശങ്കയ്ക്ക് നേരിയ ശമനം. ഇന്നലെ പുലർച്ചയ്ക്ക് ശേഷം വലിയ തോതിലുള്ള ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിൽ മേഖലയിലെ സുരക്ഷയും സാമ്പത്തിക ചലനങ്ങളും വിലയിരുത്താൻ ജി.സി.സി, യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാരുടെ സംയുക്ത യോഗം ഇന്ന് രാവിലെ നടക്കും.
കുവൈറ്റിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. കുവൈറ്റ് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹുമായി അദ്ദേഹം ഫോണിൽ സംസാരിക്കുകയും ഇന്ത്യയുടെ പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സൗദി വിദേശകാര്യ മന്ത്രിയുമായി ബന്ധപ്പെട്ട് നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്തു.
സംശയകരമായ രീതിയിൽ ഡ്രോണുകൾ കണ്ടാൽ ഉടൻ വിവരം നൽകണമെന്ന് ഒമാൻ ഭരണകൂടം പൗരന്മാരോട് അഭ്യർത്ഥിച്ചു. സൗദിയിലുള്ള തങ്ങളുടെ പൗരന്മാരെ തിരികെ എത്തിക്കാനുള്ള നടപടികൾ കുവൈറ്റ് ആരംഭിച്ചു.
