കൊച്ചി: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ പുതിയ ഓഡിറ്റ് റിപ്പോർട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. കണക്കുകളിൽ സുതാര്യത ഉറപ്പുവരുത്തിയതായും മറച്ചുവെക്കാൻ ഒന്നുമില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. പരിപാടിയുടെ സംഘാടകരായ ഐ.ഐ.ഐ.സി അധികത്തുക ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് പുതിയ ഓഡിറ്ററെ നിയമിച്ചത്.
എല്ലാ ബില്ലുകളും രസീതുകളും ഓഡിറ്റർക്ക് കൈമാറിക്കഴിഞ്ഞു. ആവശ്യമായ വിശദീകരണങ്ങളും നൽകിയിട്ടുണ്ട്. കണക്ക് സമർപ്പിക്കാൻ ബോർഡ് മൂന്നാഴ്ചത്തെ സമയം ചോദിച്ചെങ്കിലും കോടതി അത് നിരസിച്ചു. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് ഹാജരാക്കാൻ കർശന നിർദ്ദേശം നൽകിയതിനെത്തുടർന്നാണ് ഇന്ന് കേസ് പരിഗണിക്കുന്നത്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട രേഖകൾ ദേവസ്വം ആസ്ഥാനത്തുനിന്ന് കാണാതായെന്ന വാർത്തകൾ ബോർഡ് പ്രസിഡന്റ് നിഷേധിച്ചു.
