ബെയ്റൂട്ട്: ഇസ്രയേലുമായുള്ള സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ നിർണ്ണായക നീക്കവുമായി ലെബനൻ സർക്കാർ. ഇറാന്റെ പിന്തുണയുള്ള സായുധ സംഘടനയായ ഹിസ്ബുള്ളയുടെ എല്ലാ പ്രവർത്തനങ്ങളും അടിയന്തരമായി നിരോധിക്കാൻ ലെബനൻ തീരുമാനിച്ചു. രാജ്യത്തിന്റെ മണ്ണിൽ നിന്ന് ഹിസ്ബുള്ള നടത്തുന്ന സൈനിക-സുരക്ഷാ നടപടികളെല്ലാം നിയമവിരുദ്ധമാണെന്നും കൈവശമുള്ള ആയുധങ്ങൾ ഉടൻ സർക്കാരിന് കൈമാറണമെന്നും പ്രധാനമന്ത്രി നവഫ് സലാം ഉത്തരവിട്ടു.
ഹിസ്ബുള്ളയുടെ എല്ലാ സൈനിക പ്രവർത്തനങ്ങളും ലെബനൻ മണ്ണിൽ നിരോധിച്ചു. സംഘടനയുടെ കൈവശമുള്ള ആയുധങ്ങൾ സൈന്യത്തിന് കൈമാറാൻ നിർദ്ദേശം നൽകി. ഇസ്രയേലിന് നേരെ റോക്കറ്റ് ആക്രമണം നടത്തുന്നവരെയും അതിന് പ്രേരിപ്പിക്കുന്നവരെയും ഉടനടി അറസ്റ്റ് ചെയ്യാൻ നീതിന്യായ മന്ത്രി അദെൽ നാസ്സ് സുരക്ഷാ ഏജൻസികൾക്ക് നിർദ്ദേശം നൽകി.
സർക്കാരിലും പാർലമെന്റിലും പങ്കാളിത്തമുള്ള ഹിസ്ബുള്ളയുടെ ഒരു മന്ത്രിയും സഖ്യകക്ഷിയായ ‘അമാൽ’ മൂവ്‌മെന്റിലെ രണ്ട് മന്ത്രിമാരും ഈ തീരുമാനത്തെ അനുകൂലിച്ചു എന്നത് ശ്രദ്ധേയമാണ്. ഹിസ്ബുള്ളയുടെ നീക്കങ്ങൾക്ക് മറുപടിയായി ഇസ്രയേൽ ലെബനന് നേരെ ആക്രമണം കടുപ്പിച്ചതാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് സർക്കാരിനെ നയിച്ചത്. രാജ്യം വലിയൊരു യുദ്ധത്തിലേക്ക് നീങ്ങാതിരിക്കാൻ സൈന്യത്തോടും സുരക്ഷാ ഏജൻസികളോടും ഉത്തരവ് അടിയന്തരമായി നടപ്പാക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
