ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പന്ത്രണ്ടാം പ്രതിയും സി.പി.ഐ.എം. നേതാവുമായ ജ്യോതിബാബുവിന് സുപ്രീംകോടതിയിൽ നിന്ന് ആശ്വാസം. ഹൈക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച കോടതി, ജ്യോതിബാബുവിന് ജാമ്യം അനുവദിക്കുകയും ചെയ്തു.ജ്യോതിബാബു സമർപ്പിച്ച അപ്പീൽ പരിഗണിച്ച ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഗൂഢാലോചനാ കുറ്റം തെളിയിക്കാൻ ജ്യോതിബാബുവിനെതിരെ ഹാജരാക്കിയ തെളിവുകൾ ദുർബലമാണെന്ന് കോടതി നിരീക്ഷിച്ചു. ഗുരുതരമായ വൃക്കരോഗം ബാധിച്ച ജ്യോതിബാബു നിലവിൽ ഡയാലിസിസിന് വിധേയനാകുകയാണ്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമാണെന്ന മെഡിക്കൽ ബോർഡിൻ്റെ റിപ്പോർട്ടും കോടതി കണക്കിലെടുത്തു.
നേരത്തെ വിചാരണ കോടതി ജ്യോതിബാബുവിനെ വിട്ടയച്ചിരുന്നെങ്കിലും, ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ വിധി റദ്ദാക്കി അദ്ദേഹത്തിന് ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലിലാണ് ഇപ്പോൾ സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ ഉണ്ടായിരിക്കുന്നത്.
