കൊല്ലം: ശബരിമല കട്ടിളപ്പാളി കേസിലെ പ്രതിയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പദ്മകുമാറിന് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. അറസ്റ്റ് നടന്ന് 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണസംഘത്തിന് കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് നടപടി. കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിച്ചെങ്കിലും പദ്മകുമാറിന് ഉടൻ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയില്ല.
കട്ടിളപ്പാളി കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെ, ദ്വാരപാലക ശില്പ നിർമ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലും പ്രത്യേക അന്വേഷണസംഘം പദ്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഈ രണ്ടാമത്തെ കേസിൽ നിലവിൽ റിമാൻഡിൽ തുടരുന്നതിനാലാണ് ജാമ്യം ലഭിച്ചിട്ടും അദ്ദേഹത്തിന് ജയിലിന് പുറത്തിറങ്ങാൻ കഴിയാത്തത്.
2025 നവംബർ 20-നാണ് സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ പദ്മകുമാറിനെ അറസ്റ്റ് ചെയ്തത്. നിയമപ്രകാരം 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകേണ്ടതുണ്ട്. ഇത് പാലിക്കപ്പെടാത്തതിനാൽ കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു.
