പാലക്കാട്: രാജ്യത്ത് മുസ്‌ലിം വിഭാഗം സുരക്ഷിതരാണെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ പ്രസ്താവന തള്ളിക്കൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ന്യൂനപക്ഷങ്ങൾ നിലവിൽ വലിയ രീതിയിലുള്ള അരക്ഷിതാവസ്ഥയാണ് നേരിടുന്നത്. മുസ്‌ലിങ്ങൾക്ക് പ്രശ്നങ്ങളില്ലെന്നത് കാന്തപുരത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും കോൺഗ്രസിനോ യു.ഡി.എഫിനോ ആ നിലപാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കരിമ്പട്ടികയിൽ ഉൾപ്പെട്ട ഒയാസിസ് കമ്പനിയെ ബ്രൂവറി തുടങ്ങാൻ യു.ഡി.എഫ് അധികാരത്തിൽ വന്നാലും അനുവദിക്കില്ലെന്ന് സതീശൻ തറപ്പിച്ചു പറഞ്ഞു. പാലക്കാട് സ്ഥാനാർത്ഥിയായി വി.എസിന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് എ. സുരേഷിനെ പരിഗണിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. തന്റെ സ്വന്തം സ്ഥാനാർത്ഥിത്വത്തിൽ പോലും തീരുമാനമാകാത്ത സാഹചര്യത്തിൽ മറ്റൊരാളുടെ കാര്യം ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പരിഹാസരൂപേണ കൂട്ടിച്ചേർത്തു.
