കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവർക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. ക്ഷേത്രത്തിലെ കട്ടിളപ്പാളി, ദ്വാരപാലക ശില്പം എന്നിവയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് കോടതിയുടെ ഈ ഉത്തരവ്. 41 ദിവസത്തെ റിമാൻഡിന് ശേഷമാണ് തന്ത്രി പുറത്തിറങ്ങുന്നത്. ഇതോടെ കേസിൽ അറസ്റ്റിലായ ആറ് പ്രതികൾക്കും ജാമ്യം ലഭിച്ചു.
തന്ത്രിക്കും ഭാര്യയ്ക്കും കണക്കിൽപ്പെടാത്ത വൻ നിക്ഷേപമുണ്ടെന്ന് എസ്.ഐ.ടി കോടതിയെ അറിയിച്ചു. ഇവരുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് പ്രോസിക്യൂഷൻ നിലപാട്. താൻ ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും സ്വർണ്ണക്കൊള്ളയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നുമാണ് അദ്ദേഹം കോടതിയിൽ ബോധിപ്പിച്ചത്.
